തിരുവനന്തപുരത്ത് ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്ന മൂന്നുപേർ പിടിയിൽ. പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഓഗസ്റ്റ് 18ന് രാത്രിയാണ് കവർച്ച നടന്നത്.

തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തനംതിട്ട കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.

ഓഗസ്റ്റ് 18ന് രാത്രി വള്ളക്കടവ് ജംഗ്ഷന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിക്കുകയായിരുന്നു. പിടിച്ചുപറിച്ച സ്വർണമാല പ്രതികൾ ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും ആ പണം ഉപയോഗിച്ച് രണ്ട് ഐഫോണുകൾ വാങ്ങുകയും ചെയ്തു. കൃത്യത്തിനു ശേഷം പ്രതികൾ തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു.

ടീച്ചർ വാഹനത്തിൻ്റെ നമ്പർ ശ്രദ്ധിച്ചിരുന്നത് പൊലീസിന് പിടിവള്ളിയായി. പിന്നാലെ പൊലീസ് സ്വർണക്കടയിൽ എത്തി മാല കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളായ നന്ദുവിന് മയക്കുമരുന്ന് കേസുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ സജിമോൻ ബി എസിന്റെ നേതൃത്വത്തിൽ എസ്ഐ ദിനേശ് ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.