എറണാകുളത്ത് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പറവൂർ താമരവളവിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പൊലീസും ചേർന്ന് പിടികൂടിയത്. താമസ സ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഒഡീഷ്യയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വിൽപന. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനു കുമാർ, സബ് ഇൻസ്പെക്ടർ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.