പിഎസ്‍സി സെക്രട്ടറിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ച് വരുത്തി. പിഎസ്‍സി ചെയർമാന്‍റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേട് പരാതികളിൽ ശക്തമായി ഇടപെടാൻ കരുക്കൾ നീക്കി ലോക്ഭവൻ. ചെയർമാൻ അറിയാതെ പിഎസ്‍സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ച ഗവർണർ വിശദീകരണം തേടി. അതേസമയം, ക്രമക്കേട് പരാതികളിൽ അന്വേഷണം പിഎസ്‍സി ചെയര്‍മാനിലേയ്ക്ക് ഉള്‍പ്പെടെ നീങ്ങുന്നതായാണ് വിവരം.

വെള്ളിയാഴ്ച വൈകീട്ടാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്‍സി സെക്രട്ടറി സാജു ജോർജ്ജിനെ ലോക്ഭവനിലേക്ക് വിളിപ്പിച്ചത്. ക്രമക്കേടിൽ എന്ത് നടപടി എടുത്തെന്നായിരുന്നു അറിയേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങളും അതിനോടുള്ള പിഎസ്‍സിയുടെ നിലപാടും സെക്രട്ടറി വിശദീകരിച്ചു. ആരോപണങ്ങളിൽ ആഭ്യന്തര വിജലൻസെടുക്കുന്ന നടപടികളും അറിയിച്ചു. കർണാടക ഝാർഖണ്ട് മോഡൽ ഇടപടലിനുള്ള നിയമസാധ്യതകൾ ലോക്ഭവൻ തേടുന്നുണ്ടെന്നാണ് വിവരം. സിസാ തോമസിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടപടി വൈകിയതിന് ഡിജിപിയെ വിളിച്ച് വരുത്തിയ ലോക്ഭവന്‍റെ നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തിൽ വിമർശിച്ചതിന് പിന്നാലെയാണ് പിഎസ്‍സി സെക്രട്ടറിയെ വിളിപ്പിച്ചത്.

അതേസമയം, പിഎസ്എസി നിയമന ക്രമക്കേട് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന‍്റെ മൊഴിയെടുപ്പ് തുടരുകയാണ്. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവയുടെ സൈബര്‍ ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം പിഎസ്‍സിയിലെ ഉന്നതരെ ചോദ്യം ചെയ്യാനാണ് തീരുമാനം. തെളിവ് ശേഖരണം പൂര്‍ത്തിയായ ശേഷം പ്രതികളുടെ പേര് ഉള്‍പ്പെടുത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.

YouTube video player