കഴിഞ്ഞ 15 വർഷമായി ഡൽഹി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72-കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പോലീസ് പിടികൂടി
ഡൽഹി: കഴിഞ്ഞ 15 വർഷമായി ഡൽഹി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72-കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പോലീസ് പിടികൂടി. ഹരി സിംഗ് ഷെഖാവത്ത് എന്നയാളാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. രാജസ്ഥാൻ സ്വദേശിയായ ഇയാളെ കോടതി നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും, പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2009-ൽ ഡൽഹിയിലെ കരോൾ ബാഗിലുള്ള ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിയാകുന്നത്.
രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ രാജു തെഹാത് സംഘത്തിലെ അംഗമായിരുന്നു ഷെഖാവത്ത്. ഈ സംഘത്തിലെ മറ്റ് ചിലർ വ്യവസായിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതും, വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങൾ കൊള്ളസംഘത്തിന് കൈമാറിയതും ഷെഖാവത്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഒളിവിൽ പോയതിനെ തുടർന്ന് 2011-ലാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. തുടർന്ന് വർഷങ്ങളായി പോലീസിന്റെ വിവിധ സംഘങ്ങൾ ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.
പ്രതി മഥുരയിലെ രാധാകുണ്ഡ് പ്രദേശത്ത് വ്യാജ പേരിൽ സന്യാസിയുടെ വേഷത്തിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രദേശം വളയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും, ഇയാളെ പിന്നീട് ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.



